അനുദിന ജീവിത സാഹചര്യങ്ങള്‍ സുവിശേഷപ്രഘോഷണ വേദികളായി മാറ്റാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണമന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. തങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഇടങ്ങളില്‍ ക്രിസ്തുവിനു സാക്ഷൃം വഹിക്കാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. റോമിന്‍റെ തെക്കുഭാഗത്തുള്ള തൊറീനോ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ സ്നാപകയോഹന്നാന്‍റെ നാമധേയത്തിലുള്ള (ജൊവാന്നി ബാറ്റിസ്റ്റ ദെ ല സാല്ലെ) ഇടവക ദേവാലയം നാലാം തിയതി ഞായറാഴ്ച സന്ദര്‍ശിച്ച മാര്‍പാപ്പ, ദിവ്യബലി മധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചു പഠിക്കാനും വിശ്വാസമനുസരിച്ചു ജീവിക്കാനും സഭാംഗങ്ങള്‍ക്കു പരിശീലനം നല്‍കുന്ന വേദിയാണ് ഇടവകയെന്നു പറഞ്ഞ മാര്‍പാപ്പ ഇടവക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ ഇടവകാംഗങ്ങളെ ക്ഷണിച്ചു. ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്ത മാര്‍പാപ്പ വ്യക്തിപരവും കൂട്ടായ്മയിലുള്ളതുമായ പ്രാര്‍ത്ഥനയിലൂടെ കരഗതമാകുന്ന ദൈവികാനുഭവത്തെക്കുറിച്ചും വിശദീകരിച്ചു. ദൈവികാനുഭവമെന്നത് നല്ല ആശയമോ ധാര്‍മ്മീക മൂല്യമോ കണ്ടെത്തുന്നതല്ല. ദൈവത്തോടുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ചയാണത്. യഥാര്‍ത്ഥ ദൈവികാനുഭവം ആഴമാര്‍ന്ന ആന്തരീക പരിവര്‍ത്തനത്തിലേക്കു നയിക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.
Navigation
Post A Comment:
0 comments: